ലക്ഷക്കണക്കിന് അമേരിക്കാരുടെ ആശങ്കകൾ യാഥാർഥ്യമായി. അമേരിക്കയിൽ ഷട്ട് ഡൗൺ നിലവിൽ വന്നു. ട്രംപ് സർക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം അനുവദിക്കുന്ന ധനബില്ല് പാസാകാതെ വന്നതോടെയാണ് യുഎസ് സർക്കാർ ‘ഷട്ട് ഡൗണി’ലേക്ക് നീങ്ങിയത്. ധനബില്ല് പാസാക്കുന്നതിൽ യുഎസ് കോണ്‍ഗ്രസില്‍ ഭരണ – പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണയിലെത്താതെ വന്നതോടെയാണ് സർക്കാർ സേവനങ്ങൾ നിർത്തിവക്കേണ്ട ‘ഷട്ട് ഡൗൺ’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ചർച്ചകളിൽ സമവായം ഉണ്ടാകാതെ വന്നതിനാൽ അടച്ചു പൂട്ടൽ പ്രതീക്ഷിക്കാമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ പതിനഞ്ചാമത്തെ ‘ഷട്ട് ഡൗൺ’ ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ഉറപ്പാക്കുന്നത് 12 ആനുവൽ അപ്രോപ്രിയേഷന്‍ ബില്ലുകളാണ്. ഇത് യുഎസ് കോൺഗ്രസിൽ പാസാകാതെ വന്നാലോ അല്ലെങ്കിൽ പാസായ ബില്ലിൽ യുഎസ് പ്രസിഡന്‍റ് ഒപ്പുവക്കാതെയോ വന്നാൽ സർക്കാർ സർവീസുകൾ തുടർന്നു പ്രവർത്തിക്കാതെ വരുകയും, രാജ്യം ഷട്ട് ഡൗണിലേക്ക് നീങ്ങുകയും ചെയ്യും. അത്യാവശ്യ സേവനങ്ങൾ മാത്രമേ പിന്നെ പ്രവർത്തിക്കുകയുള്ളൂ.
ലക്ഷക്കണക്കിന് ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഇത് സാരമായി ബാധിക്കും. ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ സേവനങ്ങൾ തടസപ്പെടും. പതിനായിരക്കണക്കിന് ഫെഡറൽ ജീവനക്കാരുടെ തൊഴിൽ താത്ക്കാലികമായി നഷ്ടപ്പെടും. അവശ്യ മേഖലകളിലും സുരക്ഷാ സേനകളിലും ജോലി ചെയ്യുന്നവർക്ക് ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വരും.
അതേസമയം, ജനങ്ങൾക്കുള്ള സാമൂഹിക സുരക്ഷ, മെഡികെയർ ആനുകൂല്യങ്ങൾ തുടരും. നിലവിലെ ഷട്ട് ഡൗൺ എത്ര നാൾ നീളും എന്നതിനെ പറ്റിയും ധാരണയില്ലാത്തതിനാൽ, ജനങ്ങൾ ആശങ്കയിലാണ്. സാഹചര്യത്തിന്‍റെ സമ്മർദ്ദമനുസരിച്ച് ഈ അടച്ചുപൂട്ടൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീളുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.